Classic Smiley Muji KottaParambanWelcomes You --> For New Poems ( Click Here ) --> On Facebook ( Click Here) A fight against the asymmetrical Socio-Economic and Political hierarchies. And to find out a better solution to make the world Prosperous and peaceful driving out the pseudo-philosophical tenets that is only beneficial for the elites. Join with me to this task
Showing posts with label Life Events. Show all posts
Showing posts with label Life Events. Show all posts

Thursday, 5 December 2013

തനി മലയാളി


കോഴിക്കോട് പോകാന്‍ വേണ്ടി ബസ് സ്റ്റോപ്പിലേക്ക് ധൃതിയിൽ നടന്നു. സ്റ്റോപ്പിലേക്ക് കയറിയപ്പോൾ അവിടെ എനിക്ക് മുമ്പേ തന്നെ ഒരു കൂട്ടം ജനങ്ങൾ ബസ്സും കാത്തു നിൽക്കുന്നുണ്ട്. പല തരക്കാരും പല വഴിക്ക് പോകാനുള്ളവരും. ഞാന്‍ അവരിലൊരാളായി ആകാംഷയോടെ വണ്ടി വരുന്നിടത്തേക്കും നോക്കി നിൽപ്പാണ്.അപ്രതീക്ഷിതമായ ചില മുറുമുറുപ്പുകൾ കേട്ട് എതിർ വശത്തേക്ക് തിരിഞ്ഞു നോക്കി. അവിടെനിന്നും പ്രായമായ ഒരു തള്ള ഊര കുനിച്ചു വളരെ സാവകാശം നടന്നു വരുന്നത് കണ്ടു. ഏഴ് എന്ന ആകൃതിയിലായിരുന്നു അവരുടെ നടത്തം. കയ്യില്‍ താങ്ങി പിടിക്കാൻ വടിയില്ലാത്തതിനാൽ അവരുടെ ഓരോ കാല്‍വെപ്പിലും തെന്നി മറിഞ്ഞു വീഴാൻ സാധ്യത ഏറെയായിരുന്നു. 

ചിലര്‍ അവരുടെ നടത്തം കണ്ട് അടക്കി ചിരിക്കുന്നു. ‘തള്ള ഇതാ ഇപ്പോള്‍ വീഴും’ എന്ന മട്ടില്‍ ആകാംഷാഭരിതരാണവർ. ചിലര്‍ വെപ്രാളപ്പെടുന്നു. ഇതൊക്കെ സാധാരണ കാഴ്ച്ച എന്ന മട്ടില്‍ തിരിഞ്ഞു നോക്കാത്തവരും ഒരുപാടുണ്ടായിരുന്നു കൂട്ടത്തിൽ. 

എന്‍റെ ഉള്ളിലും അസാധാരണമായ ഒരാധി പൊങ്ങി വന്നു. ഈ പ്രായത്തിൽ ഇവർ എങ്ങനെ ജീവിച്ച് പോകുന്നു എന്നോര്‍ത്തു. ഈ ചേല്‍ക്ക് ഇവരെ തെരുവിൽ തള്ളി വിട്ടവരെ കുറിച്ചോര്‍ത്ത് വേറുപ്പോട് കൂടിയ ഒരു നെടുവീര്‍പ്പിട്ടു. 

ആ സ്ത്രീക്ക് ഒരു വടി കൊണ്ട്പോയി കൊടുത്ത് സഹായിക്കണമെന്ന് തോന്നി. നന്നേ ചുരുങ്ങിയത് ഭക്ഷണം വാങ്ങി കഴിക്കാൻ ഒരു നാല്‍പ്പതോ അന്‍പതോ രൂപ കൊടുക്കണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. കീശയിൽ തപ്പി അന്‍പതിന്‍റെ നോട്ട് അവർക്ക് കൊടുക്കാൻ വേണ്ടി കയ്യിൽ എടുത്തു വെക്കുകയും ചെയ്തു. അവരുടെ ദീനമായ മുഖത്തേക്ക് നോക്കിയപ്പോഴൊക്കെ ഉടനെ ഓടി ചെന്ന് കൈകളില്‍ താങ്ങിയെടുത്ത് എവിടെയെങ്കിലും കൊണ്ട് പോയി ഇരുത്തിയാലോ എന്നും ചിന്തിച്ചു. പക്ഷെ, പിന്നെ ആലോചിച്ചപ്പോള്‍ ഇത്രയും ആള്‍ക്കൂട്ടത്തിനിടയിൽ വെച്ച് ഇങ്ങനെയൊക്കെ ചെയ്താൽ ഇവരൊക്കെ എങ്ങനെ ചിന്തിക്കുമെന്ന് ഭയന്ന് അവിടെ തന്നെ കണ്ടിട്ടില്ലാത്ത മാതിരി നിന്നു. 

‘ഹൊ, ഒരു വല്യ സഹായി വന്നിരിക്കുന്നു’, ‘ആള്‍ക്കാരെ കാണിക്കാൻ വേണ്ടിയുള്ള ഓരോ തരികിട’, ‘ഇവനാരാ ഇങ്ങനെയൊക്കെ ചെയ്യാന്‍, മഹാത്മാവോ’ എന്നൊക്കെ ആളുകള്‍ പിറുപിറുക്കുമെന്ന തോന്നൽ. 

ബസ്‌ സ്റ്റോപ്പിന്‍റെ തൊട്ടടുത്ത് വന്ന് കിതച്ചുകൊണ്ട് അവർ അവിടെ കൂടിയവരെയൊക്കെ മാറി മാറി നോക്കി. ഇടക്ക് എന്‍റെ കണ്ണുകളിലും ആ കുഴഞ്ഞ കണ്ണുകള്‍ പാറി വീണു. ‘പാവം തള്ള’ എന്ന് ആത്മഗതം ചെയ്ത് ഞാൻ എന്‍റെ കണ്ണുകളെ മറ്റൊരിടത്തേക്ക് പറിച്ചു നട്ടു.

ഇടക്ക് രണ്ടു മൂന്ന് ബസ്സുകൾ സ്റ്റോപ്പിൽ നിര്‍ത്തുകയും ആളുകളെ കയറ്റി പോവുകയും ചെയ്തു. തള്ളയെ കാണാതിരിക്കാൻ വേണ്ടി ഞാൻ ബേഗ് ശരിയാക്കി കുറച്ചു മുമ്പോട്ട് കയറി നിന്നു. 

ഒരു സ്കൂള്‍ ബാലന്‍റെ ശബ്ധം കേട്ട് പിന്നിലേക്ക്‌ തന്നെ വീണ്ടും തിരിഞ്ഞു നോക്കി. ‘ഇതാ അമ്മച്ചീ എന്‍റെ കൈ പിടിച്ചോളീ’ എന്നും പറഞ്ഞ് ഒരു ചെക്കൻ തള്ളയുടെ അടുത്തേക്ക് നടക്കുകയാണ്. മനസ്സ് കോരിത്തരിച്ചു പോയി. ഒരു ചെറു ചെക്കന്‍ ഇതാ ഇത്രയും പേരുടെ കണ്ണ് തുറപ്പിക്കുന്നു. 

കീശയില്‍ കയ്യിട്ട് . ‘ഇതാ, ഇത് മുപ്പതു രൂപണ്ട്, ഭക്ഷണം കഴിച്ചോളീ’ എന്നും പറഞ്ഞ് അവന്‍ കുറച്ചു നോട്ടും അവരുടെ കയ്യിൽ വെച്ച് കൊടുത്തു. അവര്‍ നടന്നു പോകുന്നതിനിടയിൽ ഒരു തടിയൻ ചെന്ന് കുറച്ചു രൂപ തള്ളക്കു നല്‍കി അവരുടെ ഊരും പേരും അന്വേഷിക്കാൻ തുടങ്ങി. പിന്നെ പിന്നെ അവര്‍ക്ക് ചുറ്റും ആള് കൂടി. ഇതുവരെ തിരിഞ്ഞു നോക്കാത്തവര്‍ വരെ താല്‍പര്യപൂര്‍വ്വം അവരുടെ കാര്യങ്ങളന്വാഷിച്ചു പിന്നാലെ കൂടിയിട്ടുണ്ട്. നൊടിയിടയില്‍തന്നെ ആ സ്ത്രീക്ക് വേണ്ടിയതിലധികം കാശ് തരപ്പെട്ടു, വാഗ്ദാനങ്ങളും. 

‘ഹാവൂ, തള്ള കഴിച്ചിലായി’ എന്ന് സമാശ്വാസിച്ച് കയ്യിൽ പിടിച്ചിരുന്ന നോട്ട് കീശയിലേക്ക്‌ തന്നെയിട്ടു. ‘ഒരുപാടുപേര്‍ കാശ് കൊടുത്തു സഹായിച്ചിട്ടുണ്ട്, ഇനി എന്‍റെ സഹായത്തിന്‍റെ ആവിശ്യമില്ല’ എന്ന് മനോഗതം ചെയ്ത്‌ ഞാന്‍ ഉടനെ തന്നെ റോഡിലേക്ക് ഇറങ്ങി നിന്നു എനിക്കുള്ള ബസ്സിലേക്ക് കയറാനായി. 

അങ്ങനെ ഞാനും ഒരു തനി മലയാളിയാണെന്ന് എന്നെതന്നെ ബോധ്യപ്പെടുത്തി. എങ്കിലും ആ ചെക്കനെ ഉള്ളാലെ നമിക്കാതെ വയ്യ...

Tuesday, 26 November 2013

ഫാസ്റ്റ് ഫുഡ്

രാവിലെ ഒരു പേക്ക് ബ്രഡും നാല് കോഴിമുട്ടയും വാങ്ങി കൊണ്ട് വന്ന് ചായ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.. ബ്രഡ് ഓംലൈറ്റ് കഴിച്ചിട്ട് കാലം കുറെ ആയി..

കൊണ്ട് വന്ന ബ്രഡിന്‍റെ ഗുണനിലവാരം നോക്കാൻ ഒരു കഷണം എടുത്ത് വായിലിട്ടു. ‘ഹ്ം...തരക്കടില്ല...ഗോതിമ്പിന്‍റെ സ്വാദുണ്ട്!’

ചട്ടിയും മറ്റു അനുബന്ധ സാധനങ്ങളും തരാതരം പോലെ അണിനിരത്തി ചട്ടി അടുപ്പത്തേക്ക് കയറ്റി വെച്ചു. റേഡിയോ കേൾക്കാൻ പറ്റിയ സമയം ഇത് തന്നെ..! മൊബൈലിൽ കണക്റ്റർ വെച്ച് എഫ് എം ഓണാക്കി അന്തരീക്ഷം സംഗീത മയമാക്കി.. ഹാ, എന്തൊരു നവ്യമായ അനുഭൂതി...

അടുപ്പ് കത്തിക്കാൻ നോക്കുമ്പോൾ തീപ്പെട്ടി കാണാനില്ല..ചുറ്റും കുറെ തിരഞ്ഞു നടന്നു..ഫലം നാസ്തി.

‘പണ്ടാറടങ്ങാൻ.! അരിശം വരാൻ മറ്റെന്തെങ്കിലും വേണോ..!’

തിരുമ്പാൻ വേണ്ടി കൂട്ടിയിട്ടതിൽനിന്ന് ഒരു കുപ്പായവും ദേഹത്തിട്ട് അടുത്തുള്ള കടയിലേക്ക് കുതിച്ചു...

ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞാൽ മതില്ലൊ, കടയിൽ ഹാജ്യാരില്ല (കട മുതലാളി)..! വിശന്ന് വയറിൽ ശൃംഗാരിമേളം നടക്കുന്നു... പക്ഷെ കാത്തിരിക്കാതെ തരമില്ല..

ഹാവു, നാലഞ്ച് മിനിറ്റ് കഴിഞ്ഞ് ചുണ്ടെത്തൊരു എരിയുന്ന സിഗരറ്റുമായി ഹാജ്യാർ ഹാജറായി..

‘കാക്കെ, ഒരു ബീഡി’

തീപ്പെട്ടിയെന്നുള്ളത് ബത്തപാടിൽ ബീഡിഎന്നായതാണ്...

‘മോനെ അപ്പം നീയും ബീഡി ബലിക്കോ? അതിശം തന്നെ! അല്ല, അപ്പജ്ജ് കമ്മ്യൂണിസ്റ്റായോ?! ഹ്ംമ്.. ന്നാ ഇഞ്ഞ് ജ്ജ് ബൈകാതെ കുടീം തൊടങ്ങിക്കോളും..!’

‘മാറിപ്പോയതാണ് ഹാജ്യാരെ., തീപ്പെട്ടീന്നാ ഉദ്ദേഷിച്ചെ.. ഇഞ്ഞ് അയിമ്മെ ബണ്ടിട്ത്ത് കൂടണ്ട..’ ഞാനെന്‍റെ നിരപരാധിത്തം വിനയപൂർവ്വം ബോധിപ്പിച്ചു.

ബീഡി വലിക്കുന്നവരെല്ലാം കമ്മ്യൂണിസ്റ്റ്കാരണെന്നാണ് മൂപ്പരെ വിചാരം.. അത് കൊണ്ട് മൂപ്പര് ബീഡി വലിക്കാറില്ല.. കമ്മ്യൂണിസ്റ്റ് കാരെ മുമ്പേ കണ്ടുകൂട...ആ കടേന്ന് എന്തങ്കിലും വാങ്ങുമ്പോൾ മാത്രമാണ് അവരോട് ഒരു പിരിശം ഉണ്ടാകുന്നത്.

സിഗരറ്റിന്‍റെ പുക എന്‍റെ മുഖത്തേക്ക് പറത്തി വിട്ട് ഒരു തീപ്പെട്ടി എന്‍റെ നേരെ നീട്ടി..

ഒരു രൂപയാണ് വില. പത്ത് രൂപ കൊടുത്തു..

എടുത്തപടി മൂപ്പര് ചോദിച്ചു...’ചില്ലെറൊന്നുമില്ലെ കുട്ട്യേ അന്‍റെ കജ്ജില്?’

‘ഹില്ലാജ്യാരെ, ആകെയുള്ള പത്തുറുപ്പ്യേണ് ഇത്..!’

എന്തൊക്കെയോ മുറുമുറുത്ത് ബാക്കി കയ്യിൽ വെച്ച് തന്നു..

കിട്ടിയപാടെ അതുമായി ഞാൻ റൂമിലേക്കോടി..

കൂനിക്കൂടിയിരുന്ന് അടുപ്പ് കത്തിക്കാൻ തീപ്പെട്ടി ഉരച്ചുകൊണ്ടിരുന്നപ്പോൾ ഒരു ചോണൻ കാലിലൊരു കടി.. ദേഷ്യം പിടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ ആകെ ഒരു ഉൾക്കിടിലമുണ്ടായി...

’യാ റബ്ബെ! ബ്രഡിന്‍റെ പേക്കിൽ അതാ ഉറുമ്പുകളുടെ മഹാ സമ്മേളനം നടക്കുന്നു..!”

‘ചോണശിരോമണികൾ!! അപ്പൊ ഈ കട്ടുറുമ്പ് കട്ടുറുമ്പ് എന്ന് പറയുന്നതും ഇവ തന്നെയാവും..തെണ്ടികൾ!!’

വിശപ്പ് മൂർധന്യതയിലെത്തി നിൽക്കുന്ന എനിക്ക് പെട്ടന്ന് തലയിൽ ബൾബ് കത്തി! ഇനിയും അടുപ്പ് കത്തിക്കാൻ നിന്നാൽ ബ്രഡ് ഉറുമ്പുകൾ കൊണ്ടുപോകും എന്ന വെളിപാടുണ്ടായി..

ഉടനെ ചട്ടിയും മറ്റും തട്ടി നീക്കി ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് ഓടി വന്നു.. ബ്രഡ് മുഴുവനും അതിലേക്ക് ചെരിഞ്ഞ് പഞ്ചസാരയും പാലും ചേർത്ത് ഒന്നായി കൂട്ടിയിളക്കി.. അങ്ങനെ ശടപടാന്ന് ഉറുമ്പുരസായനി തയ്യാറാക്കി..

‘പഞ്ചസാരയും പാലും പുളിയും ചേർന്നെപ്പോൾ എന്താ ഒരുരസം! മർമ്മാതി രസായനം മർമ്മാതി രസായനം എന്ന് പറയുന്നത് ഇത് തന്നെ..!’ ഈ ബുദ്ധി എനിക്ക് നേരെത്തെ തോന്നാത്തതിൽ വളരെ കുണ്ഢിതം തോന്നി..



ചോണനോ കട്ടുറുമ്പോ ആയാലും വേണ്ടില്ല ഇവ കാട്ടുറുമ്പാകാഞ്ഞത് നന്നായി.. കാരണം ‘പശ്ചിമഘട്ടത്തിന്‍റെ’ കാലമാണല്ലോ ഇത്...!!

Wednesday, 17 April 2013

ഒരു നായകന്‍റെ ആവിര്‍ഭാവം!!

നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വീട്ടില്‍ നിന്നും  രണ്ടര കിലോമീറ്ററോളം കാല്‍നടയായി ഒരുപാട് പറമ്പുകളും പാടങ്ങളും തോടുകളുമൊക്കെ താണ്ടി കഠിനാദ്ധ്വാനം ചെയ്തു വേണം സ്കൂളിലെത്താന്‍..(ഇന്നത്തെ കുട്ടികളെ അപേക്ഷിച്ച് അന്നതൊക്കെ ഒരു സംഭവം തന്നെ!)

എന്നത്തേയും പോലെ അന്നും നേരം വൈകി വീട്ടില്‍ നിന്നും ഇറങ്ങി. കൂടെ അനിയനും അയല്‍പക്കത്തുള്ള അഞ്ചെട്ടു പിള്ളേരുമുണ്ട്. കൂട്ടത്തില്‍ മൂത്തത് ഞാനായതിനാല്‍ ഞാന്‍ പറയുന്നിടത്തായിരുന്നു കാര്യങ്ങള്‍! നടന്നു നടന്നു പാടവരമ്പിന്‍റെ നടുവിലെത്തിയപ്പോള്‍ എന്‍റെ വയറൊന്ന് കാളി! അക്കരയില്‍ ഞങ്ങളെയും കാത്ത് നില്‍പ്പാണ് ഇദരീസ്!! സ്കൂളിലെ ഞങ്ങളുടെ ആജന്മ ശത്രുവാണ്! ഞാന്‍ അനിയനോട് സ്വകാര്യമായി പറഞ്ഞു: 'ഇനി നീ മുമ്പീ നടന്നോ, ഞാനീ ചെരിപ്പിന്‍റെ വള്ളി നന്നാക്കട്ടെ!'

അത് കേക്കേണ്ട താമസം അവന്‍ വളരെ ആവശഭരിതനായി. എന്‍റെ കാല ശേഷം ബാക്കിയുള്ളവര്‍ക്ക്‌ വഴികാട്ടേണ്ടവനല്ലേ, ചിലതൊക്കെ അവനും പഠിക്കണമല്ലോ!

ചുരുക്കി പറഞ്ഞാല്‍, ആ സാധു ഇദരീസിനെ കണ്ടിട്ടില്ല! അങ്ങനെ അവനെ ഏറ്റവും മുമ്പിലേക്ക് തള്ളിവിട്ട് കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്കും പിറകെ പോയി ഞാന്‍ തടിതപ്പി.

അക്കരയെത്തിയപ്പോള്‍ ഇദരീസ് 'നിന്നെ പിടിച്ചെടാ!' എന്നും പറഞ്ഞ് അനിയന്‍റെ മേലെക്കൊരു ചാട്ടം! പെട്ടെന്നുള്ള ഈ അലര്‍ച്ചയും ചാട്ടവും കണ്ട്  നെട്ടിപ്പോയ അവന്‍റെ കയ്യില്‍ നിന്നും പുസ്തകങ്ങളൊക്കെ ദൂരേക്ക്‌ തെറിച്ചു വീണു. ഞാന്‍ എല്ലാം മാറി നിന്നു വീക്ഷിച്ചു .. (അല്ലെങ്കിലും നായകന്മാര്‍ അവസാനമാണല്ലോ രംഗ പ്രവേശം ചെയ്യുക!)

ഒരു പാട് നേരം അനിയന്‍റെ മേലെ അവന്‍ പരാക്രമം കാണിച്ചു. കുറെനേരമിങ്ങനെ കെട്ടി മറിഞ്ഞ് അടിക്കുന്നത് കണ്ടപ്പോള്‍ എന്നിലെ പൌരുഷം മെല്ലെ  തലപൊക്കി! കൂട്ടത്തില്‍ മൂത്തത് എന്ന് മാത്രമല്ല, സ്വന്തം അനിയനേയല്ലേ പഹയിനിട്ടടിക്കുന്നത്. .ഭാവിയില്‍ ബഹുമാനത്തിന് കുറവ് വന്നാലോ!



ഗര്‍ജ്ജിക്കുന്ന ഒരു സിംഹമായി ഇദരീസിന്‍റെ അടുത്തേക്ക് ഓടി ചെന്ന് ഒരു ആജ്ഞയായിരുന്നു പിന്നെ: 'വിടെടാ എന്‍റെ അനിയനെ!'

പക്ഷെ, ഞാന്‍ പറഞ്ഞതല്ല അവന്‍ ചെയ്തത്‌..മറിച്ച് എന്‍റെ നടുപ്പുറം നോക്കി ഒറ്റ ചവിട്ട്. 'വീണതാ കിടക്കുന്നു ധരണി'യില്‍ എന്ന പോലെ വരള്‍ച്ചകൊണ്ട് കട്ട പിടിച്ചു കിടക്കുന്ന പാടത്തിന്‍റെ ഒരു മൂലയില്‍ ഞാന്‍ നിലംപതിച്ചു. അപമാനത്തിന്‍റെ അങ്ങേയറ്റം എന്നല്ലാതെ എന്ത് പറയാന്‍!. കൂടെയുള്ളവര്‍ വാ പൊളിച്ച് എല്ലാം ആസ്വദിക്കുന്ന പോലെ തോന്നിയപ്പോള്‍ അടുത്തുണ്ടായിരുന്ന ഒരു മണ്‍കട്ടയെടുത്ത് അടുത്ത ഭീഷണി തൊടുത്തു:' എഴുന്നേറ്റ് ഓടെടാ, ഇല്ലെങ്കില്‍ ഇത് നിന്‍റെ തലമണ്ടക്ക് ഞാനെറിയും'

സംഗതിയേറ്റു. മറ്റൊരു മണ്‍കട്ടക്ക് അവനും കുമ്പിട്ടെങ്കിലും ഞാന്‍ കയ്യ് പൊക്കി എറിയുന്ന മാതിരി കാണിച്ചതിനാല്‍, എതിരാളി രണ്ടു സ്റ്റെപ്പ് പിറകോട്ടു വെച്ചു.അടുത്ത് ചെല്ലും തോറും അവന്‍ പിന്തിരിഞ്ഞോടാന്‍ തുടങ്ങി. അന്ന് മനസ്സില്‍ എന്നുമില്ലാത്തൊരു സുഖം തോന്നി! ആജന്മ ശത്രുവിതാ ഭീരുവായി പറപറക്കുന്നു!! അവന്‍ വേഗത വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ചു രസം പിടിച്ച് ഞാനും പിറകെ പാഞ്ഞു. കൂടെയുള്ളവര്‍ കൈ അടിച്ചു പ്രോല്‍സാഹിപ്പിച്ചു.

പക്ഷെ കുറെ ഓടിയപ്പോള്‍ ഒരു ഭയം! ' ഈ പഹയനെങ്ങാനും തിരിച്ചു വന്നടിച്ചാലോ!' ഒപ്പമുള്ളവര്‍ ഇപ്പോള്‍ കാഴ്ച്ചയുടെ പരുധിയിലുമല്ല! അടികൊണ്ടാല്‍ അത് കാണാന്‍ പോലും ആളുണ്ടാവില്ല എന്ന തിരിച്ചറിവിനാല്‍ ഇടവഴിയില്‍ ഒരിടത്ത് മറ്റുള്ളവര്‍ക്കായി കാത്തുനിന്നു.

അവര്‍ അടുത്തെത്തിയപ്പോള്‍ 'ഇനി അവനൊരു ചുക്കും ചെയ്യൂല, അമ്മാതിരി പറപ്പിക്കലല്ലേ ഞാനവനെ പറപ്പിച്ചത്!!' എന്നും വീരവാദം മുഴക്കി രാജാവിനെ പോലെ മുമ്പില്‍ എഴുന്നള്ളി. അവരുടെ മനസ്സില്‍ ഒരു വീര പുരുഷന്‍ ജനിച്ചു!!

*********************************************************************************

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, വൈകുന്നേരം സ്കൂള്‍ വിട്ടപ്പോള്‍ എനിക്കൊപ്പം ആരുമുണ്ടായിരുന്നില്ല, സ്വന്തം അനിയന്‍ പോലും! ധീരസാഹസികനായ എനിക്ക് അല്ലെങ്കിലും ഒറ്റക്ക് നടക്കല്‍ തന്നെയായിരുന്നു പ്രിയം. പക്ഷെ അന്ന് കഥ മാറി! സ്കൂള്‍ ഗേറ്റിന്‍റെ മുമ്പില്‍ എന്നെയും കാത്ത് ഒരു കൂട്ടം ഗുണ്ടകളോടൊപ്പം മുഖം വീര്‍പ്പിച്ച് ഇദരീസ് നില്‍ക്കുന്ന അപ്രതീക്ഷിതമായ കാഴ്ച്ചയാണ് കണ്ടത്! ഉച്ചക്ക് സ്കൂളില്‍ നിന്നും കിട്ടിയ ഒട്ടിപിടിക്കുന്ന ചെറുപയര്‍ ചോറ് വയറില്‍ തള്ളിനിന്നതിനാല്‍ ബോധം കേട്ടില്ല! കുറച്ചു ധൈര്യം എങ്ങനെയൊക്കയോ മുഖത്ത് വരുത്തി ഭവ്യതയോടെ ഞാന്‍ ചോദിച്ചു: 'എന്താ ഇദരീസെ, എത്താ അനക്ക് വേണ്ട്യെ?'

മറുപടിയൊന്നും തരാതെ അവനും കൂട്ടാളികളും എന്നെ വളഞ്ഞിട്ടു തല്ലി.ഒന്നും ചെയ്യാന്‍ കഴിയാനാകാതെ ഞാന്‍ നിസ്സഹായനായി. തന്‍റെ തണ്ടും അധികാരവും കാണിക്കുന്നതിനായി ഇദരീസ് അവന്‍റെ വലത്തെ കാല്‍ എന്‍റെ തോളത്തേക്ക് വലിച്ചിടുക കൂടി ചെയ്തതോടെ ആദ്യമായി അവന്‍റെ മുമ്പില്‍ പൊട്ടി കരഞ്ഞു പോയി. ഉമ്മാനെയും ബാപ്പാനെയും ബാക്കി വായില്‍ വന്ന പേരുകളൊക്കെ വിളിച്ച് അലറി. നെഞ്ചിലൂടെ ഒഴുകുന്നത്‌ വിയര്‍പ്പല്ല കണ്ണീര് തന്നെയെന്നുറപ്പിച്ചു.

പെട്ടെന്ന് മുമ്പില്‍ നിന്നും 'ടപ്പേ' എന്നൊരു ശബ്ദം കേട്ടു. ആരോ തന്നെ രക്ഷിക്കാന്‍ വരുന്ന വരവാണ് എന്ന് മനസ്സ് ആശ്വസിപ്പിച്ചു. ആരെന്നു നോക്കാന്‍ കഴിഞ്ഞില്ല. കാലു കൊണ്ട് തല അമര്‍ത്തി പിടിച്ചതിനാല്‍ തല ഉയര്‍ത്താന്‍ പോയിട്ട് തിരിക്കാന്‍ പോലും കഴിഞ്ഞില്ല.

'എന്താ മോനെ?' എന്നൊരു ചോദ്യം കേട്ടു. ഒരു സ്ത്രീയാണ്. ശബ്ദവും നല്ല പരിചയം! രക്ഷിക്കാന്‍ ആളു വന്ന സ്ഥിതിക്ക് തോളില്‍ വെച്ച അവന്‍റെ എരണം കെട്ട കാല് തട്ടി മാറ്റി മുഖമുയര്‍ത്തിനോക്കി. നട്ട പാതിരക്ക് വിളക്കും കത്തിച്ച് വാതില്‍ തള്ളിതുറന്ന് മുമ്പിലതാ നില്‍ക്കുന്നു ഉമ്മ! തിരിഞ്ഞു നോക്കിയപ്പോള്‍ തോളില്‍ കിടന്നിരുന്നത് അനിയന്‍റെ കാലാണ്! ഒന്നുമറിയാത്ത പാവത്തിനെ പോലെ ചുരുണ്ട് കൂടി കിടക്കുന്നു. അതുവരെ അടക്കി വെച്ചിരുന്ന സങ്കടങ്ങളൊക്കെ അവന്‍റെ കാലില്‍ മതി വരുവോളം നുള്ളി തീര്‍ത്തു. വേദനകൊണ്ട് കാലു വലിഞ്ഞുപോകുന്നുണ്ടെങ്കിലും മൂപ്പരപ്പോഴും ഇതൊന്നുമറിഞ്ഞിട്ടില്ല..!

'രാവിലെ അതി സാഹസികമായി ജീവന്‍ പണയപെടുത്തി തന്നെ രക്ഷിച്ചിട്ടും എന്നോട് തന്നെ നീ ഇത് ചെയ്തല്ലോ, ബലാലെ!'എന്നും നെടുവീര്‍പ്പിട്ടു ഞാനെഴുന്നേറ്റു.

എന്താ പറ്റ്യേ മോനെ' ഇതും  പറഞ്ഞ് ഉമ്മ എന്നെ കോരിയെടുത്തു.മുഖവും തലയണയുമൊക്കെ ആകെ കണ്ണീര് കൊണ്ട് കുതിര്‍ന്നിട്ടുണ്ട്. 'ഉറക്കത്തില്‍ പേടിച്ചോ മോന്‍?' എന്ന് കേട്ടപ്പോള്‍ പേടിയെന്തന്നറിയാത്ത അഭിമാനിയായ ഞാന്‍ പറഞ്ഞു..

'ഉമ്മാ,  ന്‍റെ വയറ് കത്ത്ണ്...തീരെ ഉറങ്ങാന്‍ പറ്റിണില്ല'

'മോന്‍ വാ,  ഉമ്മ ചൂട് വെള്ളം ഉണ്ടാക്കി തരാം'

നെഞ്ചോട്‌ അണച്ചുപൂട്ടി അടുക്കളയിലേക്ക് പോകവേ ഞാന്‍ പറഞ്ഞു: 'ഇന്‍ക്ക് ചൂടെള്ളം വേണ്ടമ്മാ, ബാപ്പ കുടിക്കാറുള്ള ചുക്കാപ്പി മതി'

അങ്ങനെ എന്നും എനിക്കന്യമായി കിടന്നിരുന്ന ചുക്കാപ്പിയും കുറെ മധുര പലഹാരങ്ങളും  ഉമ്മാനെ സോപ്പിട്ട് ഒപ്പിച്ചെടുത്തു. സന്തോഷത്തോടെ   ഒരു കോട്ടുവായുമിട്ട്  നേരം വെളുപ്പിക്കാനായി വീണ്ടും കിടക്കപായയിലേക്ക് ചെരിഞ്ഞു.

Post Your Facebook Comments Down